April 10, 2008

മടക്കയാത്ര - നാല്

ഈ കഥയുടെ ആദ്യ പോസ്റ്റുകള്‍ വായിക്കാത്തവര്‍ക്കായി ലിങ്ക് ഇവിടെ ചേര്‍ത്തിരിക്കുന്നു.

നാലാം ഭാഗം

സുധാകരന്‍ ടീപ്പോയില്‍ ഇരുന്നിരുന്ന പത്രമെടുത്തു കണ്ണോടിച്ചു.

എഡിറ്റോറിയലും തൃശ്ശൂര്‍ വാര്‍ത്തകളും കഴിഞ്ഞു ചരമങ്ങളുടെ കോളത്തിലെത്തിയപ്പോള്‍
കണ്ടു മറന്ന മുഖം പോലെ തോന്നി സുധാകരന് ..ഓ ഇതു രാജന്‍ മാഷല്ലേ, സ്റ്റാറ്റിസ്റ്റിക്സ് പഠിപ്പിച്ചിരുന്ന ഈ മാഷ്‌ മരിച്ചു പോയോ..വിശ്വസിക്കാനെ തോന്നിയില്ല..

" എന്താ നായര് കുട്ട്യേ, ഈ വഴിയൊക്കെ അറിയ്വോ.. ഇതെപ്പോ എത്തി..:" പ്രേമയുടെ ശബ്ദം കേട്ടു സുധാകരന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്തി നോക്കി.
ചിരിച്ചു കൊണ്ടു നില്‍‌ക്കുന്ന സുന്ദരിയായ പ്രേമ, വെളുത്ത ചുരിദാര്‍, തടി കുറഞ്ഞോ..ഏയ് ഇല്ല പഴയതു പോലെ തന്നെ..

സുധാകരന്‍റെ ചിരിയോ മറുപടിയോ കാണാതായപ്പോള്‍ പ്രേമ പിന്നേം ചോദിച്ചൂ..
"സുധാകരാ എന്താ ആളിവിടോന്നും അല്ലേ.., പണ്ടത്തെ ദിവാസ്വപ്നം കാണലോന്നും മാറീട്ടില്യലേ .."

"ഇല്യന്‍റെ വക്കീലെ, ഒരു കേസുമായിട്ടു വന്നതാ.., പിന്നെ പഴയ മനസ്സല്ലേ മാറ്റം നോക്കായിരുന്നു ഈ ചങ്ങാതിയുടെ, വല്യ മാറ്റം തോന്നനില്യ ഒന്നു ചടച്ചൂന്നു തോന്നുണൂ, അതോ എന്‍റെ തോന്നലോ. എന്നറിയില്ല "

പ്രേമ കുറച്ചുറക്കെ ചിരിച്ചു..
"പ്രേമയുടെ ചിരിക്കും ഉണ്ടൊരു ലഹരി.".പണ്ടു പ്രേമയോടിത് പറഞ്ഞതോര്‍ത്തു..
ആ ചിരി ഇന്നും അങ്ങിനെ തന്നെ.. മനോഹരമായ ചിരി, മുത്തുകള്‍ പോലെയുള്ള പല്ലുകള്‍ കാണിച്ചു കൊണ്ടു.
"അപ്പൊ എന്താ പരിപാടി..ഇന്നു.., എനിക്കിന്ന് അവധിയായത് നന്നായി..തൃശ്ശൂര്‍ ടൌണില്‍ പോണോ..അതോ ഇവിടെ ഊണു കഴിച്ചാ മതിയോ..നായര് കുട്ടീടെ രുചീം ഇഷ്ടോം മാറിയോ എന്നറിയില്ലല്ലോ.."

"പ്രേമയുടെ സൗകര്യം പോലെ, ആ രാജന്‍ മാഷ്‌ മരിച്ചതറിഞ്ഞോ, ഇന്നത്തെ പത്രത്തിലുണ്ട്, കഴിയുമെങ്കില്‍ മാഷിന്‍റെ കാനാട്ടുകരയിലുള്ള വീട്ടിലൊന്നു പോകാമായിരുന്നു "

"രാജന്‍ മാഷ്‌ മരിച്ചോ..?, ഞാന്‍ അറിഞ്ഞെയില്ല, ദൈവമേ.. അമ്മേ ആ രാജന്‍ മാഷില്ലേ മീനെടെ അച്ഛന്‍, മരിച്ചൂത്രെ .." പ്രേമ അമ്മയുടെ അടുത്തേക്ക് പത്രവുമെടുത്തു പോയി.

സുധാകരന്‍ തനിച്ചായി വീടിന്‍റെ ഉമ്മറത്ത്‌.. രാജന്‍ മാഷേ കുറിച്ചോര്‍ത്തു..
കവിതാ അരങ്ങുകള്‍ രാജന്‍ മാഷിന്‍റെ കവിതകളില്ലാതെ പൂര്‍ണമാകാറില്ല.. കലാലയത്തിന്‍റെ മാഗസിന്‍ എഡിറ്റിംഗ് ചെയ്യുവാനും, വയലാര്‍ കവിതകളുടെ ഗാനമേള സംഘടിപ്പിക്കാനും തന്നെ സഹായിച്ചത് മാഷായിരുന്നു.
പ്രേമ തിരികെയെത്തി..

"സുധാകര ഇപ്പൊ സമയം പത്തരയല്ലേ ആയുള്ളൂ. നമുക്കു മാഷിന്‍റെ വീട് വരെ കാറില്‍ പോവാം.., എന്നിട്ട് ഊണ് കഴിക്കാന്‍ വീട്ടിലേക്ക് വരാം..ഇന്നു എന്‍റെ അമ്മയുടെ പിറന്നാളാണ്. അതോണ്ട് വീട്ടില്‍ തന്നെ ആവാം ഊണ്.."

" അത് മതി, അമ്മക്കെന്‍റെ പിറന്നാള്‍ ആശംസകള്‍.."

"ദാ അമ്മയോട് തന്നെ നേരിട്ടു പറഞ്ഞോളൂ.."

"പിറന്നാള്‍ ആശംസകള്‍ അമ്മേ, "

"നന്ദി, സുധാകരാ..ഊണ് കഴിക്കാന്‍ വരൂട്ട്വോ.."

"തീര്‍ച്ചയായും വരാം അമ്മേ, " സുധാകരന്‍ യാത്ര പറഞ്ഞു പ്രേമയുടെ കൂടെ ഇറങ്ങി.
പ്രേമയായിരുന്നു കാറോടിച്ചിരുന്നത് ..സുധാകരന്‍റെ മുഖത്തേക്ക് നൊക്കാതെ റോഡില്‍ ശ്രദ്ധിച്ചു കാറോടിക്കുന്നതിനിടയില്‍ സുധാകരന്‍റെ അവധിയുടെ കലാവധിയും ഇപ്പോഴത്തെ ജോലിയെയും കുറിച്ചു പ്രേമ ചോദിച്ചറിഞ്ഞു..

"സുധാകരന് എന്നോടൊന്നും ചോദിക്കാനില്ലേ... "
അത് പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു സുധാകരനെ സംബന്ധിച്ചിടത്തോളം..

" അത് പിന്നെ, പ്രേമ വണ്ടി എവിടെയെങ്കിലും നിര്‍ത്തിയാല്‍ ചോദിക്കാമെന്നു കരുതി."

"ചുമ്മാ പറയാതെ സുധാകരാ, ഇയാളെ ഞാന്‍ ഇന്നു ആദ്യമായി കാണ്വാ ?"

"ശരിയാ, എനിക്ക് ചോദിക്കുവാനുള്ളത് എന്‍റെ മനസ്സില്‍ നിന്നു നാവിലെത്തില്ല പലപ്പോഴും,"

"അങ്ങിനെ ഒന്നും പെട്ടെന്ന് പുറത്തു വരാത്തൊരു മനസ്സുണ്ടല്ലോ അല്ലേ..ഇപ്പോഴും " പ്രേമ കളിയാക്കി..


"പാല ബാങ്ക് പോലെയാ സുധകരന്‍റെ മനസ്സു..ഉള്ളിലേക്കുള്ള വഴിയേ അറിയൂ പുറത്തേക്ക്..ങും ങും," പ്രേമ ചിരിച്ചു കൊണ്ടു തലയാട്ടി..വണ്ടിയോടിക്കു‌നതിനിടയില്‍ സുധാകരനെയൊന്നു പ്രേമ നോക്കി. ചെറുതായൊന്നു ചൂളിയതിന്‍റെ ലക്ഷണം സുധാകരന്‍റെ മുഖത്തെ ചിരിയില്‍ കാണാം..

"ഇപ്പൊ അങ്ങിനെയല്ല പ്രേമേ, കുറച്ചൊക്കെ മാറീന്നു കൂട്ടിക്കോളൂ "

" മാറ്റം മറ്റുള്ളവര്‍ക്കും കൂടി തോന്നണ്ടേ ന്‍റെ നായര് കുട്ട്യേ..?"

കാര്‍ കേരളവര്‍മ്മ കോളേജും കടന്നുള്ള ഊടുവഴിയിലൂടെ പോയി..

"ന്താ കോളേജില് പോണ്വോ..തിരിച്ചു വരുമ്പോ..?"

" ഇന്നു ശനിയാഴ്ച ആരിന്ടാവാനാ പ്രേമേ"..

" സുധാകരന്‍റെ കൂടെ ആ വരാന്തെക്കൂടി ഒന്നു കൂടി നടക്കാനൊരു മോഹം. " പ്രേമ ചിരിച്ചു..പ്രേമയുടെ കണ്ണുകള്‍ക്ക്‌ തിളക്കം കൂടിയോ..സുധാകരന്‍ ഒന്നു കൂടെ ശ്രദ്ധിച്ചു നോക്കി.

"ന്താ നായര് കുട്ട്യേ, എന്നെ ഇതിന് മുന്‍പ് കണ്ടിട്ടില്യെ ഇത്രയ്ക്കു സൂക്ഷിച്ചു നോക്കാന്‍ "

" ഇയാളുടെ കണ്ണിനെന്തോ ഒരു പ്രത്യേകത തോന്നി..അതോണ്ട് നോക്കി പോയതാണേ, ഇനീ ണ്ടാവില്യ റാന്‍.." മറുപടിയായി പ്രേമ ചിരിച്ചു..

രാജന്‍ മാഷിന്‍റെ വീടിനരികിലായ് കാര്‍ നിര്‍ത്തി.
വീടിനു മുന്നില്‍ വലിയ ആള്‍കൂട്ടമില്ല.
പടി കടന്നു ഉമ്മറ വാതിലില്‍ എത്തിയപ്പോള്‍ പ്രേമ മീനയെ കണ്ടു..

പ്രേമയെ കണ്ടതോടെ മീന കരഞ്ഞു തുടങ്ങി.. കരഞ്ഞു തളര്‍ന്ന മുഖം..
അരികെ മീനയുടെ കൊച്ചുറങ്ങുന്നു.. അമ്മ കട്ടിലില്‍ കിടക്കുന്നു..സമാധാനിപ്പിക്കുവാന്‍ അരികെ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നുണ്ട്.. മീന മാഷേ പറ്റി പറഞ്ഞു തുടങ്ങി..

"ഒന്നൂണ്ടായിരുന്നില്യ അച്ചന് പ്രത്യേകിച്ച്.. എന്നും വൈകുന്നേരം നടക്കാന്‍ പൂവാറുണ്ട്.. മിനിഞ്ഞാന്നും അങ്ങിനെ പോയീട്ട് തിരിച്ചു വന്നിട്ട് ഉമ്മറത്തെ കസേരയില്‍ ഇരിക്കാര്‍ന്നു..അമ്മയോട് വെള്ളം ചോദിച്ചു..പിന്നെ ഉഷ്ണിക്കുണൂ ന്നു പറഞ്ഞു ഷര്‍ട്ട് അഴിച്ചു.. സാധാരണ അച്ഛന്‍ ഇങ്ങിനെ ചെയ്യാറില്യ. അതോണ്ട് അമ്മ അടുത്തുണ്ടായിരുന്നു..അമ്മേടെ കയ്യീന്ന് വെള്ളം വാങ്ങി കുടിച്ചിട്ട് അങ്ങിനെ ചാരി കിടന്നു ആ ചാരു കസേരയില്‍.. പിന്നെ ഊണ് കഴിക്കാന്‍ അമ്മ വിളിച്ചപ്പോ എണീട്ടില്യ.. അമ്മേടെ കരച്ചില്‍ കേട്ടിട്ടു ഞാന്‍ ചെല്ലുമ്പോഴേക്കും സമയം വൈകീട്ടിണ്ടായിരുന്നൂന്നാ ഡോക്ടര്‍ പറഞ്ഞേ."

" പാവം അച്ഛന്‍, എന്‍റെ മോള്‍ക്ക്‌ ജീവനായിരുന്നു.. അതിനിണ്ടോ മരണം എന്താന്നു അറിയണൂ..ഇന്നു കാലത്തു എണീറ്റു അച്ഛനെ നോക്കായിരുന്നു വീട് മുഴുവന്‍.. എന്‍റെ ചങ്കു തകര്‍ന്നു മോളുടെ മുത്തശ്ശാന്നുള്ള വിളി കേട്ടപ്പോ.."

" മാഷ്‌ പുണ്യം ചെയ്ത ആളാ..ബുദ്ധിമുട്ടെ, വേദനിക്കെ ഒന്നൂല്യാണ്ടാല്ലേ പോയേ.., അതോര്‍ത്ത് സമാധാനിക്കാ" പ്രേമ പറഞ്ഞു.

" അതന്യാ അമ്മേം പറഞ്ഞേ.., ഭാഗ്യം ചെയ്ത ജന്‍മം.." മീന പറഞ്ഞു.

പ്രേമയും സുധാകരനും രാജന്‍ മാഷിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങി..
കാറില്‍ കയറി, ഡ്രൈവിങ്ങ് വീലിനു പുറകില്‍ ഇരുന്നു കൊണ്ടു പുറത്തേക്ക് നോക്കി ഇരിക്കുകയാണ് പ്രേമ. സുധാകരന്‍ പുറത്തേക്കും പ്രേമയുടെ മുഖത്തേക്കും മാറി മാറി നോക്കി..

"സുധാകരാ, രാജന്‍ മാഷേ ഞാന്‍ കണ്ടത് കഴിഞ്ഞ ആഴ്ചയാണ്, പാറമേക്കാവിന്‍റെ മുന്നില്‍ വെച്ചിട്ട്, അന്ന് മാഷ്‌ വൈകീട്ടത്തെ ദീപാരാധനക്ക് വന്നതാ..പഴയ കവിതാ അരങ്ങും നമ്മുടെ കസര്‍ത്തും യൂത്ത് ഫെസ്ടിവലും വയലാര്‍ ഗാനമേളകളും ചിത്ര പ്രദര്‍ശനവും എല്ലാം പറഞ്ഞു കൊണ്ടയവിറക്കി ഞങ്ങള്‍..ഞാന്‍ കാറില്‍ വീട്ടില്‍ കൊണ്ടു വിടും വരെ മാഷ്‌ വായ്തോരാതെ സംസാരിച്ചു കൊണ്ടേ ഇരിന്നെര്‍ന്നൂ.., ഇയാളെ പറ്റീം ചോദിച്ചു,”

“എവിട്യാപ്പോ നമ്മടെ തീപ്പൊരി സുധാകരന്‍.., ഞാന്‍ ഇയാളുടെ ബഹുരാഷ്ട്രകുത്തക കമ്പനിയിലെ ജോലിക്കാര്യം പറഞ്ഞപ്പോ മാഷ്‌ കുറെ നേരം ചിരിച്ചൂ. പിന്നെ പറഞ്ഞൂ..ഈ ഇസംന്നൊക്കെ പറയണത്‌ നമ്മടെ വെശപ്പ് മാറ്റിയിരുന്നെങ്കെ എത്ര നന്നായേനെ എന്ന്."

സുധാകരന് ചിരിക്കണോ കരയണോ എന്നുള്ള നിസ്സഹായാവസ്ഥ .സുധകരന്‍റെ മുഖഭാവം മാറിയത് കണ്ടു കൊണ്ടു, പ്രേമ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു..കോളേജിലെക്കുള്ള വഴിയിലൂടെ കാര്‍ ഓടിക്കൊണ്ടിരിന്നു..സുധാകരന്‍ മൌനത്തിലാണ്..

"ഹലോ സുധാകരാ, ഞാന്‍ പറഞ്ഞതു വിഷമമായെങ്കില്‍ മാപ്പു. നമ്മള്‍ കാണുന്നതേ വര്‍ഷങ്ങളില്‍ ചിലപ്പോള്‍, പിന്നെ മിണ്ടാതെ ഇരുന്നാലെങ്ങിന്യാ"

"സോറി പ്രേമ, ഞാന്‍ പഴയ രാഷ്ട്രീയ കാലം ഓര്‍ത്തു പോയി..രക്തത്തിന്‍റെ പാടുകള്‍ ഇന്നും മനസ്സില്‍ ഉണ്ട്..അതില്‍ ചില സംഭവങ്ങള്‍ തനിക്കറിയുമോ എന്നെനിക്കുറപ്പില്ല. "

"എന്നോട് പറഞ്ഞതെല്ലാം ഈ മനസ്സില്‍ ഉണ്ട്. പിന്നെ പറയാത്തത് എനിക്കറിയില്ല."

" ഇതു പറഞ്ഞിരിക്കാന്‍ യാതൊരു വഴിയും ഇല്ല.. അന്ന് ദേവനെ വെട്ടിക്കൊന്ന ദിവസം, വെട്ടിയവനെ തട്ടാനായി നടത്തിയ ഒരു ശ്രമത്തിനിടയില്‍ മാഷിന്‍റെ വീടിന്‍റെ വഴിയിലൂടെ ഓടേണ്ടി വന്നു..പുറകില്‍ പോലീസ് വണ്ടിയും..പോലീസുകാരില്‍ നിന്നു രക്ഷപ്പെടാന്‍ മതില് ചാടുക മാത്രമായിരുന്നു വഴി. മതില് ചാടിയതിനു ശേഷം നോക്കുന്നത് രാജന്‍ മാഷിന്‍റെ മുഖത്തായിരുന്നു. മാഷ്‌ പറഞ്ഞ വാക്കുകള്‍ ഇന്നും എനിക്കോര്‍മ്മയുണ്ട്..”

"സുധാകരാ, ഞാനും തന്‍റെയീ പ്രായം കഴിഞ്ഞു വന്നവനാ..പാര്‍ട്ടിക്കു അമ്മേടെ പേറ്റു നോവറിയാതെ കിട്ടുന്ന മക്കളായത് കൊണ്ടു ആരെ വേണമെങ്കിലും കുരുതി കൊടുക്കാം, കൊല്ലാം, കൊല്ലിക്കാം, പക്ഷെ അങ്ങിനെയാണോ സുധാകരന്‍റെ അമ്മയ്ക്ക് ?. ഒരു തുള്ളി ചോര സുധാകരനായിട്ടു ഇവിടെ വീഴ്ത്തരുത് , ഒരു സുഹൃത്തെന്ന രീതിയില്‍ എനിക്ക് വാക്കു തരണം.., പ്ലീസ്.."

കോളേജിനു മുന്നില്‍ കാര്‍ പാര്‍ക്‌ ചെയ്തുകൊണ്ട്‌ സുധാകരന്‍ പറയുന്നതു കേട്ടിരിക്കുന്ന പ്രേമ..പിന്നീട് കാറിന്‍റെ കതവു തുറന്നുകൊണ്ടിറങ്ങുന്നൂ..


" കലാലയത്തിനു മാറ്റം വന്നിരിക്കുന്നൂ "സുധാകരന്‍ പറഞ്ഞൂ.

"ശരിയാണ്, ഈ പുതിയ കെട്ടിടങ്ങളൊന്നും നമ്മള്‍ പഠിക്കുമ്പോള്‍ ഉണ്ടായിരുന്നില്ല. മരങ്ങള്‍ ചിലതെല്ലാം മുറിച്ചു മാറ്റിയിരിക്കുന്നൂ..പ്രേമ ചുറ്റും നോക്കുന്നതിനിടയില്‍ പറഞ്ഞു..

രാജന്‍ മാഷിനു ആദരാഞ്ജലികള്‍ എന്നെഴുതിയ ബോര്‍ഡിന് താഴെ പൂക്കളും വിളക്കും വെച്ചിരിക്കുന്നൂ.. സുധാകരനും പ്രേമയും ബോര്‍ഡിലെ മാഷിന്‍റെ ഫോട്ടോ നോക്കുകയായിരുന്നൂ.. രണ്ടുപേരും ഒരു നിമിഷം കണ്ണടച്ചു മാഷിന്‍റെ ആത്മാവിനു അഞ്ജലികള്‍ നേര്‍ന്നു..സുവോളോജി ലാബിന്‍റെ വരാന്തകളിലൂടെ രണ്ടുപേരും നടന്നു..പ്രേമയുടെ മുഖത്ത് ചിരി..

സുധാകരന്‍ ചുവരുകള്‍ നോക്കുകയാണ്..പുതിയ പേരുകള്‍ പുതിയ കമിതാക്കള്‍.. പ്രണയ കവിതകള്‍ ഭിത്തികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നൂ. പ്രേമയും താനും സ്ഥിരം ഇരിക്കാറുള്ള പഞ്ചാര മൂലയെന്നു വിളിക്കുന്ന ഇടം നിറയെ കമ്മുണിസ്ട്ട് പച്ച നിറഞ്ഞു കാട് പിടിച്ചിരിക്കുന്നൂ..

"സുധാകരാ, ഈ സ്ഥലം നമ്മള്‍ പോയതില്‍ പിന്നെ ആരും ഉപയോഗിച്ചിട്ടില്ലാന്നാ തോന്നണേ. "

" പ്രേമിക്കാന്‍ വര്‍ക്കത്തില്ലാത്ത സ്ഥലമെന്നു പറഞ്ഞു പരത്തിക്കാണും" സുധാകരന്‍ തമാശയായി പറഞ്ഞു.

പ്രേമ ഒരല്‍പ്പം നീരസത്തോടെ സുധാകരനെ നോക്കി. എന്നിട്ട് പറഞ്ഞു.

" അയ്യട, വല്യെ ഒരു പ്രേമ നായകന്‍ വന്നിരിക്കുണൂ.ഞാനെത്ര കെഞ്ചി നോക്കി, ഒരു രക്ഷേം ഉണ്ടായീല്യ..ചുവരില്‍ നമ്മുടെ പേരെഴുതി കയ് തഴമ്പിച്ച പിള്ളാരുടെ ശാപം പോലെയാണീ കാടിവിടെ.. എന്‍റെ മനസ്സും ഇതുപോലൊക്കെ തന്നെ..."

നടന്നു കൊണ്ടിരുന്ന സുധാകരന്‍ പൊടുന്നനെ നിന്നു.
ഇപ്പോള്‍ നീണ്ട കലാലയ വരാന്തയില്‍ സുധാകരനും പ്രേമയും മാത്രം.
സുധാകരന്‍ നിന്നപ്പോള്‍ പ്രേമയും നിന്നു..തിരിച്ചു സുധാകരന്‍റെ അരികിലെത്തി.
സൂക്ഷിച്ചു തൂണിലെ എഴുതിയത് വായിക്കുകയാണ്‌..

"ശാലീന സൌന്ദര്യമേ കരളില്‍ പതിഞ്ഞു കിടക്കുമേ
മായാതെ കറയറ്റ ചാരുതയെന്നു മെന്നും.."

ബി കോം രണ്ടാം വര്‍ഷം ക്ലാസിലുള്ള ശാലിനിക്കായി സുരേഷ് മേനോന്‍ എഴുതിയ സിനിമാഗാനം. അത് ശാലിനിയുടെ പുസ്തകത്തില്‍ താന്‍ മേനോന് വേണ്ടി കുറിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളെ കുറിച്ചാലോചിച്ചപ്പോള്‍ സുധാകരന്‍ അറിയാതെ ചിരിച്ചു..

"പണ്ടത്തെ കുസൃതി ഒന്നും മറന്നിട്ടില്യലേ, അമ്പടാ ഈ ചുവരും വിട്ടില്യ ല്ലേ ഭയങ്കരന്‍.. " പുറകില്‍ പ്രേമയുടെ ശബ്ദം കേട്ടു സുധാകരന്‍ തിരിഞ്ഞു നോക്കി.

"ഇതു ഞാനല്ല, ഒരു പക്ഷെ സുരേഷാവും. " ചിരിയോടെ സുധാകരന്‍ പറഞ്ഞു..

"ദാ അവിടെ നോക്കൂ, ഭിത്തിയെക്കാളും വലിപ്പത്തില്‍ പരിചയമുള്ള പേരുകള്‍ കാണാം. ,
പല തവണ കുമ്മായം അടിച്ചിട്ടും മായാതെ കിടക്കുണൂ മനസ്സു പോലെ....." പ്രേമ ചൂണ്ടി കാട്ടിയ ചുവരുകളിലേക്ക് സുധാകരന്‍ നോക്കി.. കുന്ദംകുളത്തെ രവിയും കൂട്ടരും തനിക്ക് തന്ന പാരിതോഷികം.. സുധാകരന്‍ ചിരിച്ചൂ..

പിന്നെ പ്രേമയുടെ കണ്ണുകളിലേക്ക്‌ നോക്കി ചോദിച്ചു...

"പണ്ടു പബ്ലിക് ലൈബ്രറിയില്‍ വെച്ചു ചോദിച്ച ഒരു ചോദ്യം ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ടോ വക്കീലെ.."

ഇതു കേട്ടു സുധാകരന്‍റെ കയ്യില്‍ പിടിച്ചു കൊണ്ടു പ്രേമ ചോദിച്ചു..

" സത്യം പറയൂ സുധാകരാ, ന്നെ ഇഷ്ടാണോ..ഇത്രേം കാലം വീട്ടുകാരുടെ നിര്‍ബന്ധം സഹിച്ചു കൊണ്ടു ഞാന്‍ ഇയാള്‍ക്ക് വേണ്ടിയാ കാത്തിരുന്നേ.. നമ്മളോരുമിച്ചൊരു ജീവിതം എന്നെങ്കിലും ആലോചിച്ചിട്ടിണ്ടോ..ഒരിക്കലെങ്കിലും.."

“ന്നെ സമാധാനിപ്പിക്കാനായി പറയേണ്ട. സത്യം എന്താച്ചാല്‍ അത് പറഞ്ഞാല്‍ മതി.”

പ്രേമയുടെ കണ്ണുകള്‍ക്ക്‌ ആയിരം നക്ഷത്രങ്ങളുടെ തിളക്കം പോലെ തോന്നി..സുധാകരനു എങ്ങിനെ തുടങ്ങണം എന്നറിയാതെയായി..പിന്നെ വരാന്തയിലെ പടിക്കെട്ടുകളില്‍ ഇരുന്നു...പ്രേമയെയും പിടിച്ചു അടുത്തിരുത്തി..

"പ്രേമ, ഈ സ്നേഹത്തിനു എന്ത് പകരം തന്നാലാണ് മതിയാകുക എന്നറിയില്ല.. എനിക്ക് സ്നേഹിക്കാനും ഓര്‍ക്കാനും അന്നും ഇന്നും ഇയാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.., ഇതിന് മുന്‍പ് പറയാതിരുന്നത് എന്നെ സ്നേഹിച്ചു സ്വന്തം ജീവിതം തകര്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രം.. അല്ലാതെ എനിക്ക് ഇയാളോട് സ്നേഹമില്ലാതെയല്ല. “

“എന്നെ ഓര്‍ത്തു ഇയാളിവിടെ ഇരിക്കുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ ആലോചിച്ചിട്ടില്യ. എനിക്ക് ഇയാളുടെ കൂടെ ജീവിക്കുവാന്‍ പൂര്‍ണസമ്മതം.” സുധാകരന്‍ പറഞ്ഞു നിര്‍ത്തി..

"ന്‍റെ നായര് കുട്ട്യേ, ഇനി എനിക്ക് ചത്താലും വേണ്ടില്ല." സന്തോഷത്തോടെ പ്രേമ കേറി പറഞ്ഞു..

"ജീവിതം തൊടങ്ങീട്ടില്യ അപ്പോഴേക്കും തൊടങ്ങ്യോ ചാകാനുള്ള ധൃതി വക്കീലെ.".. സുധാകരന്‍ കളിയാക്കി.

പ്രേമ ഉറക്കെ ചിരിച്ചു...ലഹരിയുള്ള ചിരി...സുധാകരന്‍ മനസ്സില്‍ പറഞ്ഞു..

"എന്താ ഇവിടെ പമ്മി ഇരിക്കണേ, സുധാകരാ എന്നെത്തി..ങാ പ്രേമേം ഉണ്ടോ.." പുറകില്‍ നിന്നും ലൈബ്രേറിയന്‍ കുഞ്ഞന്‍ മാഷിന്‍റെ ശബ്ദം കേട്ടപ്പോള്‍ പ്രേമയും സുധാകരനും എഴുന്നേറ്റു..

" കുഞ്ഞന്‍ മാഷേ, സുഖല്ലേ..ഞങ്ങള്‍ രാജന്‍ മാഷടെ വീട്ടില്‍ പോയീട്ട് വരണ വഴിയാ, പിന്നെ കോളേജില്‍ കേറി പഴയ ദിനങ്ങളൊക്കെ ഒന്നോര്‍ക്കാന്‍ ശ്രമിക്കായിരുന്നു.." പ്രേമ പറഞ്ഞു.

"എനിക്ക് സുഖം തന്നെ, രാജന്‍ മാഷടെ കാര്യം എന്താ പറയാ..ഒരസുഖോം ഇന്ടാര്‍ന്നില്യ മാഷ്ക്ക്, അങ്ങിന്യാ ജീവിതം, ക്ഷണികം അത്ര മാത്രം.." കുഞ്ഞന്‍ മാഷ്‌ പറഞ്ഞു കൊണ്ടു നടന്നു ലൈബ്രറിയിലേക്ക് പോയി.

പ്രേമ വാച്ചില്‍ നോക്കി..

" അമ്മ കാത്തിരിക്കുന്നുണ്ടാവും നമുക്കു വീട്ടില്‍ പോവാം.വരൂ സുധാകര "

പ്രേമ സുധാകരനോട് ചേര്‍ന്നു നടന്നു..

" സുധാകരനെ ഇവിടെ ഈ ഗേറ്റില്‍ വച്ചാണ് ഞാന്‍ ആദ്യം കണ്ടത്, അന്ന് കയ്യില്‍ ചുവന്ന കൊടിയും വായില്‍ കടിച്ചാല്‍ പൊട്ടാത്ത മുദ്രാവാക്യങ്ങളും ഉണ്ടായിരുന്നു..ഇന്നു അതൊന്നൂല്യാ ആള് മാറീരിക്കിണൂ.."

"അപ്പൊ കൊടി പിടിച്ചതോണ്ടാ എന്നോട് സ്നേഹം തോന്ന്യേ വക്കീലെ..?"

"ഏയ് അങ്ങിനല്യ, അന്ന് യൂത്ത് ഫെസ്ടിവലിനു സുധാകരന്‍ പാടീല്യെ, അന്നോരിത്തിരി ഇഷ്ടം തോന്നി..പക്ഷെ പറയാന്‍ പേട്യാര്‍ന്നു..പിന്നെ ഗീതേം ലതയും നിര്‍ബന്ധിച്ചപ്പോ ഒരു ദിവസം ഞാന്‍ സുധാകരനോട് പറയുവാനായ് വന്നു... അന്ന് സുധാകരന്‍റെ പാര്‍ട്ടിക്കഥ വയറു നിറച്ചു കേട്ടു ഞാന്‍ മടങ്ങി.."

സുധാകരന്‍ ചിരിച്ചു...

" എനിക്ക് പറയാന്‍ ആരും പിന്നെ ഉണ്ടായില്ല, അതങ്ങിനെ കൊണ്ടു നടന്നു..പിന്നെ ഒരു ദിവസം ഞാനായിട്ട്‌ സുധാകരനോട് ചോദിച്ചു. അന്ന് സുധാകരന് മനസ്സുണ്ടായില്ല. പിന്നീട് കോളേജ് തീര്‍ന്നപ്പോള്‍ അമ്മ ചില വിവാഹ ആലോചനകളുമായി വന്നു.. അന്ന് അമ്മയോട് പറയേണ്ടി വന്നു....."

സുധാകരന്‍ ഒന്നും പറയാതെ പ്രേമയെ നോക്കി നിന്നു.

"വരൂ കാറില്‍ കയറൂ..അമ്മ കാത്തു നില്‍ക്കുന്നുണ്ടാവും.." പ്രേമ പറഞ്ഞു കൊണ്ടു സ്ടീരിംഗ് വീലിനു പിന്നില്‍ ഇരുന്നു.

"ഇയാളുടെ അമ്മയുടെ പിറന്നാളാണെന്ന് എനിക്കറിയാമായിരുന്നില്ല, അതോണ്ട്‌ അമ്മെക്കെന്തെങ്കിലും ഒരു സമ്മാനം വാങ്ങിക്കാതെ എങ്ങിന്യാ പോകാ.., എന്താ അമ്മക്കിഷ്ടം.. പ്രേമേ " സുധാകരന്‍ ചോദിച്ചു..

" ഓ എന്‍റെ അമ്മേ സോപ്പിടാന്‍ തന്നെ തീരുമാനിച്ചോ, ശരി ഞാന്‍ പറഞ്ഞു തരാം.. കൈത്തറീടെ വേഷ്ടി മുണ്ടാണ് അമ്മയുടെ ഇഷ്ടപ്പെട്ട ഒരു ഐറ്റം..അതല്ലെങ്കില്‍ സ്വാമീടെ കടെന്നു കിട്ടുന്ന പാല്‍ഗോവ. ഇതിലേതായാലും അമ്മക്ക് ഇഷ്ടാണ്..."

കൈത്തറിയില്‍ നിന്നു വേഷ്ടി മുണ്ടെടുക്കാന്‍ സുധാകരനെ പ്രേമ സഹായിച്ചു..
പ്രേമ എതിര്‍ത്തെങ്കിലും പ്രേമക്കും ഒരു വേഷ്ടി മുണ്ട് വാങ്ങി സുധാകരന്‍ ...

" വക്കീലെ, പൊക്കി പറയല്ല ഇയാള് ഈ വേഷ്ടി മുണ്ട് എടുത്തിട്ടോന്നു കാണണം എനിക്ക്.."

" അയ്യട, അത്രയ്ക്ക് ധൃതിയായോ., വീട്ടിലെത്തട്ടെ വഴീണ്ടാക്കാം " പ്രേമ കളിയോടെ പറഞ്ഞു.

കാറില്‍ സംഗീതം...." പറയാന്‍ മറന്ന പരിഭവങ്ങള്‍
വിരഹാര്‍ദ്രമാം മിഴികളോര്‍ക്കെ..."

സുധാകരന്‍ കാറോടിക്കുന്ന പ്രേമയെ നോക്കി.. കുസൃതി ചിരി ഒളിക്കുവാന്‍ ശ്രമിക്കുന്ന പ്രേമ.. സുധാകരനും ചിരിച്ചു..

വീടെത്തിയപ്പോള്‍ പ്രേമയുടെ അമ്മ പൂമുഖത്തുണ്ടായിരുന്നു..

" എവിട്യാര്‍ന്നു കുട്ടികളെ, എത്ര നേരായി കാത്തു നിക്കുണൂ..?" അമ്മ ചിരിച്ചു കൊണ്ടു ചോദിച്ചു..

" ഞങ്ങള്‍ രാജന്‍ മാഷ്‌ടെ വീട്ടീന്ന് കോളേജില്‍ ഒന്നു പോയി, പിന്നെ ടൌണില്‍ പോയി, അങ്ങിനെ സമയം പോയതറിഞ്ഞില്ല..പ്രേമ വീട്ടിലേക്ക് കയറുന്നതിനിടയില്‍ പറഞ്ഞു..

" അമ്മക്ക് എന്‍റെ പിറന്നാള്‍ ആശംസകള്‍.., ഇതൊരു സെറ്റ് മുണ്ടാണ്..വേണ്ടാന്നു പറയരുത്..." സുധാകരന്‍ പറഞ്ഞിട്ടു വേഷ്ടി മുണ്ടിന്‍റെ പാക്കറ്റ് അമ്മയുടെ കയ്യില്‍ കൊടുത്തു..

" ഓ എന്തിനാ കുട്ട്യേ ഇതു വാങ്ങ്യെ, ഇവളു പറഞ്ഞ്വോ, ന്താ ന്‍റെ പ്രേമേ ഇത്.."

" അമ്മേ ഇത് ഞാന്‍ ന്‍റെ ഇഷ്ടത്തിന് വാങ്ങീതാ, പ്രേമക്കും ഒന്നു വാങ്ങീട്ടിണ്ട് " സുധാകരന്‍ പ്രേമയെ രക്ഷിക്കുവാന്‍ ഒരു ശ്രമം നടത്തി നോക്കി..

" ഞാന്‍ എന്താ പറയ്വാ, വര്വാ, ഊണു കഴിക്കാം.." നിസ്സഹായാവസ്ഥ ആ വാക്കുകളില്‍ ഉണ്ടായിരുന്നോ എന്ന് സുധാകരന് തോന്നി..


(തുടരും)

9 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹോ, വല്ലാത്തൊരു ഫീലിങ്ങോടെയാ വായിച്ചു തീര്‍ത്തെ.ഓര്‍മ്മകളങ്ങനെ വട്ടമിട്ടു പറക്കുന്നു

ഭാവുകങ്ങള്‍ ഗോപന്‍ ജീ

ശ്രീവല്ലഭന്‍. said...

കഥ തകര്ക്കുന്നുണ്ട് :-)

അപര്‍ണ്ണ said...

മുടങ്ങാതെ വായിക്കുന്നുണ്ട്‌. എങ്ങനെയാ ഇത്ര fluent ആയിട്ട്‌ എഴുതണേ? :)
വിഷു ആശംസകള്‍.

ദിലീപ് വിശ്വനാഥ് said...

നന്നാവുന്നുണ്ട്. തുടരൂ..

Unknown said...

കഥയിലെ സുധാക്കരന്‍ തന്റെ പ്രിയ മാഷിന്റെ മരണ വാര്‍ത്ത പത്രത്തിലൂടെ ആറിയുന്ന സീന്‍
ആറുമാസം മുമ്പ് എന്റെ പ്ര്രിയ മാഷിന്റെ വേര്‍പ്പാടില്‍ എനിക്കും ഉണ്ടായ ഒരനുഭവമാണു

ഹരിത് said...

നന്നായിട്ടുണ്ട് ഗോപന്‍.

ഗീത said...

കഥയിലെ രാജന്‍ മാഷിന്റെ ഉപദേശം വിദ്യാഭ്യാസകാലത്തു രാഷ്ട്രീയം കളിക്കുന്ന എല്ലാ മക്കളുമൊന്നു മനസ്സിലാക്കിയെങ്കില്‍....

നഷ്ടപ്പെടാനുള്ളതു സ്വന്തം അച്ഛനുമമ്മയ്ക്കും മാത്രം. അല്ലാതെ രാഷ്ട്രീയരക്ഷിതാക്കള്‍ക്കല്ല.....
ഗോപന്‍, കഥ നന്നാവുന്നുണ്ട് , ഒഴുക്കുമുണ്ട്‌.

Gopan | ഗോപന്‍ said...

പ്രിയാ ജി : കലാലയ ജീവിതത്തിന്‍റെ ഓര്‍മകളില്‍ കൊരുത്തതാണീ കഥ. ഇഷ്ടപ്പെട്ടു വെന്നറിഞ്ഞതില്‍ ഏറെ സന്തോഷം, അഭിപ്രായത്തിനു വളരെ നന്ദി.

വല്ലഭ് ജി : വളരെ നന്ദി.. :)

അപര്‍ണ്ണ: ഈ കഥ മുടങ്ങാതെ വായിക്കാറുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം, പഴയ ഓര്‍മ്മകളും അല്‍പ്പം മനോധര്‍മവുമാണ് കഥയെഴുതുവാന്‍ ഇപ്പോഴുള്ള പ്രേരണ. അപര്‍ണ്ണക്കും വിഷു ആശംസകള്‍.. :)

വാല്‍മീകി മാഷ്‌ : കഥ വായിക്കാറുണ്ടെന്നറിഞ്ഞതില്‍ സന്തോഷം, അഭിപ്രായത്തിനു വളരെ നന്ദി.

അനൂപ് : പ്രിയപ്പെട്ട മാഷിന്‍റെ വിയോഗത്തില്‍ അനുതപിക്കുന്നു.ഞാനെഴുതിയത് കഥയായി മാത്രം കൂട്ടിയാല്‍ മതി.

ഹരിത് : വളരെ നന്ദി.. :)

ഗീത ചേച്ചി : അതെ, വിദ്യക്ക് പകരം വെക്കുവാന്‍ രാഷ്ട്രീയം മതിയെന്ന ചിന്താഗതി മാറേണ്ട സമയമായി.. അഭിപ്രായത്തിനു വളരെ നന്ദി..കൂടുതല്‍ എഴുതുവാനായി പ്രേരിപ്പിക്കുന്നതും ഇവ തന്നെ.

മാണിക്യം said...

നാട്ടില്‍ ഒരു പറച്ചില്‍ ഉണ്ട്
“ന്നാ നീ അവക്ക് ഒരു മുണ്ട് വാങ്ങി കൊടുത്ത്
ഇങ്ങ് വിളിച്ചു കൊണ്ടു പോരു” എന്ന് ..
അതറിയുമോ ?

ഹ്മും ഞാന്‍ നീങ്ങുന്നു
ആ ഒഴുക്ക് പോണതിനു മുന്നെ
ബാക്കി കൂടി വായിക്കട്ടെ!...
വായന നിര്‍ത്താന്‍ പറ്റണില്ല്യാ ..